Friday, July 31, 2009

പാര കാണ്ഡം

തറയില്‍ ചെറിയ ഗോലിയുടെ വലിപ്പമുള്ള സിമന്റടര്‍ന്ന ചെറിയ കുഴിയില്‍ പെരു വിരല്‍ അമര്‍ത്തി ബെഞ്ചില്‍ അമര്‍ന്നിരുന്നു വലത്തേക്ക് ഞാനൊന്നു ആഞ്ഞു തള്ളി.. രക്ഷയില്ല അവന്മാര്‍ അതിലും ശക്തിയായി തിരിച്ചു തള്ളുകയാണ്..സാറൊന്ന് വേഗം വന്നിരുന്നെങ്കില്‍.. ഇവന്മാര്‍ ഇന്നു ശരിക്കും വഴക്ക് കൂടാനുള്ള പരിപാടി ആണെന്ന് തോന്നുന്നു.ഇവന്മാര്‍ക്കിത് സ്ഥിരം ഏര്‍പ്പാടാണ്..ഒരു ഷാജിയാണ് അവന്മാരുടെ നേതാവ്. എനിക്കിട്ടിടിക്കുവാണ് അവന്റെ ഏറ്റവും വലിയ വിനോദം. എല്ലാ ദിവസം വൈകിട്ട് ഒരിടിയെന്കിലും ഉറപ്പാണ്‌..
സാറിനോട് പറയാമെന്നു വച്ചാല്‍ അന്ന് ഇടിയുടെ എണ്ണം കൂടുതലായിരിക്കും. കൂട്ടത്തില്‍ ചെറുതാണെന്ന് കരുതി ഇങ്ങനെ ഇടിക്കാന്‍ പാടുണ്ടോ...മോഹന്‍ലാല്‍ ആണെന്ന് പറഞ്ഞാണ്‌ ഇടി. എന്തൊരു അന്യയമാണിത്..ഇപ്പോള്‍ അവന്റെ കൂഒടെ മോഹന്‍ലാല്‍ മാര്‍ കൂടി വരുവാണ്. കഴിഞ്ഞ ദിവസം എന്റെ കൂട്ടുകാരന്‍ സുനിലും അവന്റെ കൂടെ കൂടിയിരിക്കുന്നു. അവന്‍ ചോദിക്കുന്നത് ഞാന്‍ കേട്ടതാണ്
" എടാ ഇന്നു ഉദയനിട്ടു കൊടുക്കണ്ടേ" എന്ന്. അവന് അവന്റെ പെന്‍സില്‍ കൊണ്ടു എന്നെ കുത്തുകയാണ് വിനോദം...ചിലപ്പോള്‍ ഓരോ ഇടിയിലും നക്ഷത്രങ്ങളുടെ മുഴുവനും കണക്കു എടുത്തിട്ടുണ്ട് ഞാന്‍...

എന്തായാലും ഷാജിയുടെ കൂടെ കൂട്ട് ചേര്‍ന്ന് ഞാന്‍ തടി രക്ഷിച്ചു...അവന്റെ കൂടെ കൂടിയതില്‍ പിന്നെ മറ്റുള്ളവര്‍ക്ക് എന്നെ ഇടിക്കാന്‍ അത്ര ധൈര്യമില്ലാതായി.

നാളുകള്‍ ഓടിപ്പോയി.. മൂന്നാം ക്ലാസ്സില്‍ പുതിയ വില്ലന്മാരെ കിട്ടി.. ടിന്ടോ ആയിരുന്നു നേതാവ്‌.. പരിചയപ്പെടുമ്പോള്‍ ആദ്യം ചോദിക്കുന്നത് നീ ടിന്റൊയുടെ കക്ഷി ആണോ എന്നാണ്.. ടിന്ടോക്ക് കുറെ ചേട്ടന്മാര്‍ അവിടെ ഉണ്ടായിരുന്നു. അതാ അവനിത്ര ബലം.അവനെ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ ചേട്ടന്മാരെല്ലാം കൂടി വരും. അത് കൊണ്ടു എല്ലാര്ക്കും അവനെ കുറച്ചു പേടിയാണ്. 3 B ക്കാരുമായി വഴക്കുണ്ടകുമ്പോള്‍ അവനാരുന്നു നേതാവ്.. റബ്ബര്‍ ബാന്‍ഡില്‍ മടക്കിയ കടലാസ് വച്ചു എയ്തു ഇടുന്നതായിരുന്നു പ്രധാന ആയുധം. അങ്ങനെ കൊണ്ടും കൊടുത്തും (കൊടുത്തെന്നു ഒരു ഭംഗിക്ക് വേണ്ടി വെറുതെ പറഞ്ഞതാ...കൊള്ളലാരുന്നു എന്റെ മുഖ്യ ഇനം...) മൂന്നാം ക്ലാസ്സ് കടന്നു കൂടി.

നാലില്‍ വച്ചാണ് ശൈശവ പ്രണയം കണ്ടതും അതിനൊരു പാര (ജീവിതത്തിലെ എന്റെ ആദ്യ പാര ) വച്ചതും..ക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരോട് പണ്ടു മുതലേ എനിക്കൊരു അസൂയ ഉണ്ടായിരുന്നു..ഇപ്പോള്‍ ഇവിടെ കൂടെ പഠിക്കുന്ന ഏറ്റവും നന്നായി പഠിക്കുന്ന ചെറുക്കനു ഏറ്റവും നന്നായി പഠിക്കുന്ന പെണ്ണിനോട് എന്തോ ഒരു ഇത്....നല്ല ഉടുപ്പും ഒക്കെയിട്ട് വരുന്ന ആ വെളുത്ത കൊച്ച് ഒരു കൊച്ച് സുന്ദരി ആയിരുന്നു കേട്ടോ....

നമ്മുടെ കൂട്ടുകാരന്‍ ഇടക്കിടെ പറയും.. അവളെ വലുതാവുമ്പോള്‍ ഞാന്‍ കെട്ടും... (അഹങ്കാരി...മുട്ടയില്‍ നിന്നും വിരിഞ്ഞില്ല )...ഞങ്ങള്‍ കേട്ട് ചിരിക്കും.. ഇതൊന്നും അവള്‍ക്കരിയില്ലാരുന്നു കേട്ടോ.....
ഇവനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് ഞങ്ങള്‍ വിചാരിച്ചു...ക്ലാസ്സിലെ പഠിക്കുന്ന കൊച്ചായതിനാല്‍ അവളുടെ കയ്യക്ഷരം ഞങ്ങള്‍ക്ക് നല്ല പരിചയമായിരുന്നു.....

നമ്മുടെ കൂടുകാരന്‍ പുറത്തു പോയ ഒരു ദിവസം...മറ്റു വില്ലന്മാര്‍ കേട്ടെഴുത്ത് ബുക്കിന്റെ ഒരു പേജ് കീറി എന്റെ കയ്യില്‍ തന്നു. മഷിപ്പേന കയ്യിലെടുത്തു വളരെ പണിപ്പെട്ടു ഞാനൊരു എഴുത്ത് അവളുടെ കയ്യക്ഷരത്തില്‍ താഴെ പറയുന്നപോലെ "വരച്ചു"

"എടാ നീ എന്നെ കെട്ടുമെന്ന് പറഞ്ഞു നടക്കുന്ന കാര്യം ഞാന്‍ അറിഞ്ഞു..ഇനി അങ്ങനെയെങ്ങാനും പറഞ്ഞാല്‍ നിന്റെ കാര്യം ഞാന്‍ ടീച്ചറിനോട് പറയും. പപ്പയോടും പറയും.നിന്നെ പപ്പാ ശരിയാക്കും.."

ഇങ്ങനെയൊക്കെ എഴുതി പേപ്പര്‍ മടക്കി നമ്മുടെ കൂട്ടുകാരന്റെ പുസ്തകത്തില്‍ വച്ചു...ആരോടും ഇക്കാര്യം പറയരുതെന്ന് പരസ്പരം പറഞ്ഞു.. കൂട്ടുകാരന്‍ കയറി വന്നപ്പോള്‍ ചിലര്‍ അമര്‍ത്തി ചിരിച്ചു. ഞാന്‍ സൂത്രത്തില്‍ അവനോടു പറഞ്ഞു നമ്മുടെ സുന്ദരികൊച്ചു അവന്റെ പുസ്തകത്തില്‍ എന്തോ പേപ്പര്‍ വയ്ക്കുന്നത് കണ്ടെന്ന്..

ആ പേപ്പര്‍ എടുത്തു വായിച്ചപ്പോലത്തെ അവന്റെ മുഖഭാവം ഞാനിന്നും മറന്നിട്ടില്ല.
എന്നിട്ടൊരു ചോദ്യം.. ദൈന്യതയോടെ...

" എടാ ഇത് ശരിക്കും കുഴപ്പമാകുമോടാ"

ഞങ്ങള്‍ അവനെ സമാധാനിപ്പിച്ചു.. ഇനി അവളെക്കുറിച്ച് ഒന്നും പറയാതിരുന്നാല്‍ മതിയെന്ന്. അവന് പിന്നെ നമ്മുടെ കൊച്ച് സുന്ദരിയുടെ സീറ്റിലേക്ക് നോക്കാന്‍ പോലും പേടിയാരുന്നു..

ഇതൊക്കെ കഴിഞ്ഞു മനസ്സില്‍ ക്രൂരമായ ആനന്ദത്തോടെ ഇരുന്നപ്പോളാണ് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ബിനു പണി പറ്റിച്ചത് .. അവന് ഞാന്‍ എഴുതിയതെന്തെന്നോ എന്തിനെന്നോ അറിയില്ലാരുന്നു. ഞാന്‍ കൊച്ച് സുന്ദരിയുമായി ബന്ധമുള്ളത് എന്തോ ആണ് എഴുതിയതെന്നു മാത്രം അറിയാമായിരുന്നു..

അവന്‍ ടീച്ചര്‍ വന്നപ്പോള്‍ അടുത്ത് ചെന്നു പറയുവാ...


" ടീചെരെ...ഉദയന്‍ _________നു.. പ്രേമലേകണം കൊടുത്തു...." ഞാന്‍ ഇത് കേട്ട് തരിച്ചിരിക്കുവാന്.. മറ്റുള്ളവര്‍ക്കൊന്നും മനസ്സിലായില്ല. അടി കിട്ടുമെന്ന് തന്നെ ഞാന്‍ ഉറപ്പിച്ചു...

ടീച്ചര്‍ ചാടി മേശപ്പുറത്തിരുന്ന ചൂരല്‍ വടി വലിച്ചെടുത്തു...എന്നിട്ട് ബിനുവിന്റെ നിക്കര്‍ വലിച്ചു പിടിച്ചു തുടയില്‍ "പട..പട " എന്ന് മൂന്നാലടി....എന്നിട്ട് പറഞ്ഞു..

" അമ്പട...മുട്ടയില്‍ നിന്നു വിരിഞ്ഞില്ല . അതിന് മുന്പേ വഷളത്തരം പറയുന്നോ..."

ഈ സംഭവത്തോടെ അവനും മതിയായി.. എനിക്കും മതിയായി നമ്മുടെ കാമുകക്കുട്ടിക്കും മതിയായി...

ഇത് എന്റെ ബാല്യകാല പള്ളിക്കൂട വിലാസങ്ങളില്‍ മായാതെ നര്‍മം വിതറി നില്ക്കുന്ന ഓര്‍മയാണ്...

ഇപ്പോള്‍ നോക്കുമ്പോള്‍ ഒരു സിനിമ പോലെ..അടിയുണ്ട്... ഇടിയുണ്ട്.. പ്രേമമുണ്ട്.. വില്ലനുണ്ട്...പാട്ടിനു മാത്രമെ ഒരു കുറവുള്ളൂ...

Friday, July 24, 2009

വാകമരപ്പൂക്കള്‍ വീണ വഴി...

വാക മരപ്പൂക്കള്‍ വീണ ആ വഴിയിലൂടെ ചെറിയ കുടയും ചൂടി നടക്കുമ്പോള്‍ മനസ്സില്‍ നിറയെ ആകാംക്ഷയും അതോടൊപ്പം സന്തോഷവുമായിരുന്നു. വഴിയില്‍ നിറയെ ചെളിവെള്ളം . പുതിയ ഷര്‍ട്ടിന്റെ പുറകില്‍ വരെ ചെളിവെള്ളം തെറിക്കുന്നുണ്ട്.... അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. .. അപ്പോളും മഴ ചാറുന്നുണ്ടായിരുന്നു... കൂടെ അമ്മയും പെങ്ങളുമുണ്ട്... എന്തായിരിക്കും സ്ക്കൂളില്‍ ഉള്ളത്...... ചേട്ടന്മാരെയും ചേച്ചിമാരെയും പോലെ ഒത്തിരി പുസ്തകങ്ങളും ഒക്കെ പിടിച്ചു കൊണ്ടു സ്കൂളില്‍ പോകണമെന്നായിരുന്നു ആഗ്രഹം. ആദ്യത്തെ ദിവസമാണെന്ന് പറഞ്ഞു അതൊന്നും അമ്മ തന്നില്ല.. അതിന്റെ ഒരു ദേഷ്യവും സങ്കടവുമൊക്കെ മനസ്സിലുണ്ട്...

ഈ നടപ്പൊന്നു തീരുന്നില്ലല്ലോ... ഒത്തിരി സമയം ആയപോലെ തോന്നി.. സ്കൂളിലേക്ക് ഇനിയും ഒരു പാടു ദൂരം ഉണ്ടോ? കൂടെ നടക്കുന്ന ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും വലിയ മടുപ്പൊന്നും കാണുന്നില്ല..

അകലെ പള്ളികൂടം കണ്ടപ്പോള്‍ മനസ്സിലൊരു പൂത്തിരി പോലെ.. ഒരാരവം ചെവിയിലേക്കെത്തി... അവിടവിടായി ഓടിക്കളിക്കുന്ന ചേട്ടന്‍മാരും ചേച്ചിമാരും .. ഇനി മുതല്‍ ഞാനും ഇവിടെയീ പള്ളിക്കൂടത്തിലാണ്‌.... ഒന്നാം ക്ലാസ്സില്‍ ആണെങ്കിലുംഇനി മുതല്‍ എനിക്കും കുടയും പുസ്തകങ്ങളുമായി പള്ളിക്കൂടത്തില്‍ പോകാമല്ലോ..ഓര്‍ത്തപ്പോള്‍ തന്നെ വലിയ സന്തോഷം തോന്നി..

അമ്മയൊക്കെ എന്നെ തനിച്ചാക്കി തിരിച്ചു പോകുന്നത് കണ്ടപ്പോള്‍ കുറച്ചു സങ്കടം തോന്നി.കുറച്ചു പിള്ളേര്‍ ഉച്ചത്തില്‍ കരയുന്നുമുണ്ട്... ക്ലാസിലേക്ക് വരാന്‍ പോകുന്നത് കറിയ സാര്‍ ആണെന്ന് ആരോ പറഞ്ഞു.. നല്ല അടി തരുന്ന സാര്‍ ആണെന്നാണ് അപ്പുറത്തെ വീട്ടില്‍ അഭിലാഷ്‌ പറഞ്ഞത്. (അഭിലാഷും ഞാനും ഒരു ദിവസം ജനിച്ചതാണ് കേട്ടോ..അവനെ ഒരു വര്‍ഷം നേരത്തെ പള്ളിക്കൂടത്തില്‍ ചേര്‍ത്തതാണ്... അന്ന് തുടങ്ങിയതാണ്‌ അവനോടുള്ള അസൂയ).

മെലിഞ്ഞ കറിയ സാര്‍ ക്ലാസ്സില്‍ കേറി വന്നപ്പോള്‍ ശരിക്കും പേടി ആയിരുന്നു...

ദിവസങ്ങള്‍ അങ്ങനെ ഓടി പോകുന്നു... സാറിന്റെ അടി ഇടക്കിടെ കൊള്ളാറുണ്ട്..സാര്‍ പറയും ഉദയന് ചെണ്ടക്കപ്പയുടെ കാര്യം മാത്രമെ ഓര്‍മയുള്ളൂ എന്ന്. അതിന് കൂട്ടുകാരുടെ കളിയാക്കലും ഇഷ്ടം പോലെ കേള്‍ക്കാറുണ്ട്....എന്തൊരു നാണക്കേട്‌...ഇതൊക്കെ പെട്ടന്ന് കാണാതെ പഠിക്കാനുള്ള എന്തെങ്കിലും മന്ത്രം ആരെങ്കിലും പറഞ്ഞു തന്നെന്കിലെന്നു അറിയാതെ ആശിച്ചു പോയി.. ......

ആദ്യത്തെ താല്‍പ്പര്യമൊക്കെ പെട്ടന്ന് പോയി....ഇപ്പോള്‍ സ്കൂളില്‍ എങ്ങനെ പോകാതിരിക്കാന്‍ പറ്റും എന്നതിലായി ഗവേഷണങ്ങള്‍.. എല്ലാ ദിവസവും രാവിലെ കുറെ കരച്ചിലൊക്കെ പാസാക്കി നോക്കും. ഒരു കാര്യവും ഉണ്ടായില്ല..

പള്ളിക്കൂടം വിട്ടു അവിടെയും ഇവിടെയും ഒക്കെ കറങ്ങി വീട്ടില്‍ എത്തുമ്പോള്‍ അതിനു വഴക്ക് വേറെ..മാങ്ങയൊക്കെ പഴുക്കുന്ന കാലമായപ്പോള്‍ താമസം കൂടും. വീട്ടില്‍ നിന്നും അടിയുടെ എണ്ണവും കൂടാറുണ്ടായിരുന്നു........
വാകമരപ്പൂക്കള്‍ താമസിയാതെ തന്നെ കരിഞ്ഞു....മഴയൊക്കെ മാറി.. വഴികള്‍ തെളിഞ്ഞു....ഇനിയും ഒത്തിരിയുണ്ട് പറയാന്‍.. ഓര്‍മ്മകള്‍ തെളിഞ്ഞു വരികയാണ്‌....
അത് പിന്നീട് പറയാം...

ഓര്‍മയിലെ പടയാളി...ചെ....


കുറച്ചു നാള്‍ ആയി ബ്ലോഗില്‍ പുതിയ പോസ്റ്റ് എന്തെങ്കിലും ഇടണമെന്ന് വിചാരിച്ചിട്ട്..

ബോഗിലെ പുലികളുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ അറിയാതെ മുട്ട് വിറക്കും...

വ്യത്യസ്ഥമായി എന്തെങ്കിലും എഴുതണമെന്നു വച്ചാല്‍ വല്ലതും മനസ്സില്‍ നിന്നും വരണ്ടേ...ഒത്തിരി ആലോചിച്ചു..തല കുത്തി നിന്നു ആലോചിച്ചു...

ഇന് രാവിലെ എഴുന്നേറ്റപ്പോള്‍ ഭിത്തിയില്‍ പതിച്ചിരിക്കുന്ന ചെഗുവേരയുടെ ഫോട്ടോയില്‍ കണ്ണ് പതിഞ്ഞു..മനസ്സിലൊരു മിന്നല്‍ ...

പഴയ മുറിപ്പെന്‍സില്‍ തപ്പി എടുത്തു കടലാസ്സിലൊരു പ്രയോഗം...തല്‍ക്കാലത്തേക്ക് ഒന്നു പോസ്റ്റ് ചെയ്യാന്‍ ഇതു മതിയെന്ന് തോന്നുന്നു..( എനിക്ക് തോന്നിയതാ കേട്ടോ..)

ക്യൂബയിലും പിന്നെ ബൊളീവിയന്‍ കാടുകളിലും യുവത്വത്തിന്റെ വിപ്ലാവാവേശം വാരി വിതറിയ ഇതിഹാസത്തെ ഓര്‍ക്കാന്‍ ഒരു കാരണവുമായി...

Friday, July 10, 2009

കല്‍‌പനാ ചൌള.. ഓര്‍മയിലെ പുസ്തകത്തില്‍ നിനക്കായി ഒരു page....

സങ്കല്‍പ്പ മലയാളി സുന്ദരി.............


സങ്കല്‍പ്പ സുന്ദരി എന്ന് പറഞ്ഞതു എന്‍റെ മനസ്സിലെ സങ്കല്‍പ്പമായത് കൊണ്ടു മാത്രമല്ല.. നീണ്ടിടതൂര്‍ന്ന മുടിയുമായി തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള പെണ്ണ് കഥകളില്‍ മാത്രമാവുമ്പോള്‍ നഷ്ടപ്പെട്ട ഒരു സംസ്കാരത്തിന്റെ നഷ്ടബോധത്തില്‍ നിന്നാണീ സങ്കല്പം...

Thursday, July 2, 2009

സ്നേഹപൂര്‍വ്വം കൂട്ടുകാരന്....

ബ്ലോഗ് ലോകത്തില്‍ ഒരു തുടക്കക്കാരെനെന്ന നിലയില്‍ ഒരു പോസ്റ്റിങ്ങ്‌ നടത്തുകയാണ്‌.. ഞാന്‍ ബിരുദാനന്തര ബിരുദം ചെയ്ത ഉഴവൂര്‍ കോളേജിന്റെ പൂര്‍വവിദ്യര്ധി സംഗമത്തിന്റെ ആവേശത്തില്‍ എഴുതിയതാണിത്...



എസ്തപ്പാന്‍സിലെ എന്‍റെ പ്രിയ കൂട്ടുകാരാ...

സുഖം തന്നെയെന്ന്‌ വിചാരിക്കട്ടെ... മരുഭൂമിയിലെന്കിലും എനിക്ക് ജീവിതം സുഖകരമാണ്... ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍ മറഞ്ഞു പോയേക്കാവുന്ന സൌഹൃദതെക്കുരിച്ചു നമ്മള്‍ ഭയപ്പാടോടെ ചര്‍ച്ച ചെയ്തിരുന്നത് നീ ഓര്‍ക്കുന്നുണ്ടോ... St. Stephensil അന്ന് നിറം മങ്ങിയ വേഷമെങ്കിലും നിരപ്പകിട്ടെരിയ ജീവിതനുഭവങ്ങളുമായി നമ്മള്‍ ഒന്നിച്ചു തോളില്‍ കൈ ഇട്ടു നടന്ന നാളുകള്‍ എന്നും ഗ്രിഹാതുരതയോടെ ഞാന്‍ ഓര്‍ക്കാറുണ്ട്....കാലങ്ങളേറെ കഴിഞ്ഞു പോയെങ്കിലും നമ്മുടെ സൗഹൃദം ഇന്നും അതുപോലെ തന്നെ നില്‍ക്കുന്നു... കാലത്തിനു മുന്‍പില്‍ നമ്മുടെ കലാലയം നല്‍കിയ ചിന്തകളും അനുഭവങ്ങളും ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു...

നീണ്ട ബസ്‌ യാത്രകല്‍ക്കൊടുവില്‍ കോളെജിലേക്ക് വേഗം നടക്കുമ്പോള്‍ മനസ്സില്‍ നിറയെ ക്ലാസ്സിനെക്കലേറെ വരച്ചു തീരാറായ ചിത്രങ്ങളും എഴുതിത്തീരാത്ത കവിതകളും പിന്നെ ഇനിയും അടുക്കിവക്കാത്ത മാസികയുടെ താളുകളായിരുന്നു... .. എല്ലാം നീ മറന്നു കാണുമോ എന്നെനിക്കറിയില്ല... എങ്കിലും അന്ന് ഒരു പാട് ദിവസങ്ങളില്‍ മുന്പിലെരിയുന്ന ഇലക്ട്രിക്‌ വിളക്കിന്റെ വെളിച്ചത്തില്‍ അരികിലിരിക്കുന്ന കട്ടന്‍ കാപ്പിയുടെ ഉന്മേഷത്തില്‍ നമ്മള്‍ വരച്ചു തീര്‍ത്ത ചിത്രങ്ങളും നിന്റെ കവിതകളും വാക്കുകളും വീണ്ടും ഒന്നുകൂടി കാണണമെന്ന് കരുതി ഞാന്‍ ഒരിക്കല്‍ക്കൊടി നമ്മുടെ ഇടനാഴിയിലൂടെ വായനശാലയിലേക്ക് നടന്നു... അവിടുത്തെ അലമ്മാരയില്‍ നിറം മങ്ങിയെങ്കിലും തലയുയര്തി ഇരുന്ന നമ്മുടെ മാസികയിലേക്ക്‌ വിവേചിച്ചറിയാത്ത ഒരു വികാരത്തോടെയാണ് ഞാന്‍ നോക്കിയത്.. കാലം മാത്രമേ മാറിയിട്ടുള്ളൂ...ഞാനും നീയും ഒക്കെ അതുപോലെ തന്നെയെന്ന്‌ ഞാന്‍ തിരിച്ചറിയുകയായിരുന്നു...

ജീവിതത്തിന്റെ അലച്ചിലില്‍ UAE യില്‍ എത്തിപ്പെട്ടപ്പോള്‍ ഞാന്‍ കരുതി നമ്മുടെ ആ മനോഹര ദിവസങ്ങള്‍ ഇവിടുത്ത യന്ത്രികജീവിതതിനിടയില്‍പ്പെട്ടു ചതഞ്ഞരഞ്ഞു പോകുമെന്ന്.. പക്ഷെ എന്‍റെ കൂട്ടുകാരോടൊപ്പം എനിക്ക് കാണാന്‍ കഴിഞ്ഞത് നമ്മുടെ ആ കലാലയത്തിന്റെ ഊഷ്മള സ്മരണയില്‍ ജീവിതത്തെ സുഗന്ധപൂരിതമാക്കുന്ന കുറെയേറെ എസ്തപ്പന്‍സ്‌മാരെയാണ്......എല്ലാവരും തിരക്കിട്ട് വീട്ടിലേക്കു മടങ്ങുന്ന വേളകളിലും ദിവസം മുഴുവനും ചെയ്ത ജോലിയുടെ ക്ഷീണം മറന്നു എസ്തപ്പന്സിലെ പൂര്‍വവിദ്യര്ധികളെ ഒരുമിപ്പിക്കാന്‍ എത്തിയിരുന്ന ഫോണ്‍ വിളികള്‍ ആഹ്ലാദതിലുപരി അത്ഭുതമാനുണ്ടാക്കിയത്.....വിവിധ emirates കളില്‍ നിന്ന് വന്നെത്തുന്ന എസ്തപ്പന്സിന്റെ പഴയ പടയാളികലെക്കുരിച്ചു നിന്നോട് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്... എങ്കിലും ഇനിയുമെരെയുണ്ട് പറയാന്‍...ഞങ്ങള്‍ ഇന്നലെ വീണ്ടു ഒന്നിച്ചു കൂടി... അവിടെ കൂടി നിന്ന മുഖങ്ങളില്‍ കണ്ട ചെറുപ്പത്തിന്റെ തിളക്കം എനിക്ക് പറയാനറിയില്ല....തുള്ളിച്ചാടുന്ന കുട്ടികള്‍ക്കിടയില്‍ അതിലേറെ ആവേശത്തോടെ തുള്ളുന്ന അവരുടെ പപ്പാ മാരും അമ്മ മാരും...... അതൊരു പ്രത്യേക ലോകമായിരുന്നു കൂട്ടുകാരാ...എസ്തപ്പന്സിന്റെ അരികിലെ ചാഴികാട്ടു ഹാളില്‍ നമ്മളനുഭവിച്ച ആവേശത്തിന്റെ ആഹ്ലാദത്തിന്റെ അതേ ലോകം.... അവിടെ ഉള്‍ക്കൊണ്ട ആവേശം പുതിയ ഒരു നാളേക്ക് കൂടുതല്‍ ആവേശമാകുന്നു.. എനിക്ക് വീണ്ടും വയസ്സ് കുറഞ്ഞെന്നു തോന്നുന്നു.. എനിക്ക് വെറുതെ ഒരു happy new year പറയാന്‍ തോന്നുന്നു... ഞങ്ങള്‍ക്കിത്‌ ഒരു ന്യൂ ഇയര്‍ തന്നെ യാണ്.. ഇംഗ്ലീഷ് കാരന് മാത്രമേ പുതിയ വര്‍ഷം ഉണ്ടാക്കാന്‍ പാടുള്ളൂ എന്നൊന്നും ഇല്ലല്ല്ലോ...

അത് കൊണ്ട് ഞാന്‍ എല്ലാ കൂട്ടുകാര്‍ക്കും ഒരു happy new year ആശംസിക്കുകയാണ്......ഒരു പുതിയ ഉണര്‍വിന്റെ , പുതിയ ആവേശത്തിന്റെ,... വീണ്ടുമൊരു കൗമാരത്തിന്റെ.. നിറമണിഞ്ഞ സ്മരണകളുടെ ഒക്കെ ഒരു പുതു വര്‍ഷം..
നീ നമ്മുടെ എല്ലാ കൂട്ടുകാരെയും എന്‍റെ പുതുവര്‍ഷ ആശംസകള്‍ അറിയിക്കുക...


നിനക്കോര്‍മ്മയുണ്ടോ നമ്മള്‍ നടന്ന ആ വഴികള്‍.....




അപ്പാപ്പന്‍സിന്റെ മുന്‍പില്‍ നിന്നും നമ്മള്‍ കണ്ട നമ്മുടെ എസ്തപ്പനോസ്....

നമ്മുടെ കൈ എഴുത്ത് മാസികകള്‍....


നീ ഓര്‍ക്കുന്നുണ്ടോ ചഴികാട്ടു ഹാളിന്റെ ഈ മുഖം....

സുന്ദരിമാരുടെ കാലോച്ചക്ക് കാതോര്‍ത്ത കൈവരികല്....


നിന്നാണ് നമ്മുടെ മുദ്രാ വാക്യങ്ങള്‍ മുഴങ്ങിയത്...



ഓ....എനിക്ക് കുറച്ചു പണികള്‍ ബാക്കിയുണ്ട്...ബാക്കി കഥകള്‍ പിന്നെ പറയാം.. വീണ്ടും താമസിയാതെ കാണാന്‍ കഴിയുമെന്ന വിശ്വാസത്തോടെ....


സസ്നേഹം സ്വന്തം കൂട്ടുകാരന്‍...